Friday, August 11, 2006

ഇങ്ങനെയും ഒരു ബസ്‌ യാത്ര

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന കാലം(ഒരുപാടൊന്നുമില്ല വെറും ഒരു കൊല്ലത്തെ അനുഭവങ്ങളേ ഉള്ളൂ എനിക്കു ആ കാമ്പസില്‍, ശേഷം എഞ്ചിനീയറിംഗിനു അഡ്മിഷന്‍ കിട്ടി ഞാന്‍ അവിടം വിട്ടു.) പക്ഷെ ആ മുത്തശ്ശിമാവിന്‍ ചുവട്ടിലെ അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഞങ്ങളുടെ ഓരോ കോളെജ്‌ ദിവസവും ആരംഭിക്കുന്നത്‌ നെടുമങ്ങാടു ബസ്‌ സ്റ്റാന്റില്‍ നിന്നാണ്‌. നെടുമങ്ങാടു നിന്നും കോളേജിലേക്കുള്ള യാത്ര 'സ്പെന്‍സര്‍ ബസി'ലാണ്‌.(സ്പെന്‍സര്‍ വഴി തിരുവനന്തപുരത്തേക്കു പോകുന്നതുകൊണ്ടു ഞങ്ങളിതിനെ ഇങ്ങനെ വിളിച്ചു.) ജനങ്ങള്‍ക്കു സ്വന്തം എന്ന്‌ K.S.R.T.C ബസില്‍ എഴുതിവച്ചിട്ടുണ്ടല്ലോ, ഇനി അങ്ങനെ എഴുതിയിട്ടില്ലെങ്കിലും ഈ ബസിന്റെ owner ഞങ്ങളായിരുന്നു. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഇങ്ങനെ (കോളേജിലെക്കു എന്നു പറഞ്ഞു) വീട്ടില്‍ നിന്നും ഇറങ്ങുന്ന കുറേ ചെറുപ്പക്കാര്‍.. ഈ ബസില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കു, പിന്നീടു ഒരിക്കലും ആ യാത്ര മറക്കാന്‍ പറ്റില്ലായിരുന്നു..

ladies only ബസ്‌ എല്ലാവരും കണ്ടിരിക്കും, എന്നാല്‍ പുരുഷന്മാര്‍ക്കു മാത്രമായി ഒരു ബസ്‌.. അതാണു ഞങ്ങളുടെ ബസിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തനാക്കുന്നത്‌.KSRTC അങ്ങനെ ഒരു റിസര്‍വേഷന്‍ തന്നതൊന്നുമല്ല.ഞങ്ങള്‍ സ്വയമേ കല്‍പിച്ചു അനുഭവിച്ചു പോന്നതാണ്‌. പൊതുവേ, നാരിമാര്‍( നാറികള്‍ എന്നാണു 'സ്ത്രീകള്‍' എന്നു എഴുതിയിരിക്കുന്നതിനെ ഈ ബസില്‍ ഞങ്ങള്‍ ലോപിപ്പിച്ചു എഴുതിയിരിക്കുന്നത്‌. മാറി വരുന്ന ബസുകളിലും ഈ മാറ്റം വരുത്താന്‍ എന്റെ ഒരു സുഹൃത്ത്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു) ഈ ബസില്‍ കയറാന്‍ മടി കാണിച്ചിരുന്നെങ്കിലും അഥവാ ആരെങ്കിലും അറിയാതെ കയറിയാല്‍ തന്നെ, ഇറക്കി വിടുമായിരുന്നു. ബസില്‍ ആദ്യം കയറുന്നവരുടെ പ്രധാന ജോലി തന്നെ, കയറാന്‍ വരുന്ന സ്ത്രീകളെ പറഞ്ഞുവിടുക എന്നതായിരുന്നു.അതു മാത്രമല്ല സ്ത്രീകള്‍ക്കു വേണ്ടി മാത്രമായി ഇതേ റൂട്ടില്‍, ഇതേ സമയം മറ്റൊരു ബസും സര്‍വീസ്‌ നടത്തുന്നുണ്ടായിരുന്നു.അപ്പൊപിന്നെ ഈ ബസ്‌ പുരുഷന്മാര്‍ക്ക്കു അവകാശപ്പെട്ടതല്ലേ?പിന്നെ, ഞങ്ങളുടെ ഈ ബസിനെപ്പറ്റി പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യം പറയേണ്ട ഒന്നുണ്ട്‌.ഇത്‌ ഒരു students only ബസ്സ്‌ ഒന്നുമല്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌, ആര്‍ട്‌സ്‌ കോളേജ്‌, സംഗീത കോളേജ്‌,വിമന്‍സ്‌ കോളേജ്‌,മോഡല്‍ സ്കൂള്‍ എന്നീ കലാലയങ്ങള്‍ എല്ലാം ചുറ്റി പോകുന്നതു കൊണ്ടു വിദ്യാര്‍തികള്‍ ആയിരിക്കും കൂടുതല്‍ എന്നതുകൊണ്ടു വിദ്യാര്‍ത്ഥികള്‍ക്കു മാത്രമുളള എല്ലാ അവകാശങ്ങളും ഈ ബസിനു കല്‍പ്പിച്ചു കിട്ടിയിരുന്നു. കൃത്യ സമയത്തു ബസ്‌ വിടാന്‍ ജീവനക്കാരും ശ്രദ്ധിച്ചിരുന്നു.( ഞങ്ങളുടെ സ്വഭാവം നല്ല പോലെ അറിയാവുന്നതു കൊണ്ടുതന്നെ ആവും.)

ബസിലെ ഏറ്റവും പുറകിലെ നീണ്ട സീറ്റായിരുന്നു, ഞങ്ങളുടെ ഹെഡ്‌ ഓഫീസ്‌. സംഘാംഗംങ്ങള്‍ എല്ലാം ആ സീറ്റിനു ചുറ്റിലും തന്നെ ആയിരിക്കും.എല്ലാ യാത്രകളിലും. ആ സീറ്റില്‍ മറ്റാരു വന്നിരുന്നാലും ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചു വിടും. ആ സീറ്റിലും ഇരിക്കുന്നവരുടെ മടിയിലും സൈഡിലെ കമ്പിയിലും ഒക്കെയായി എല്ലാപേരും അഡ്ജസ്റ്റ്‌ ചെയ്യും. പിന്നെ ഞങ്ങളുടെ കലാപരിപാടികള്‍ ആരംഭിക്കയായി. സംഗീതകച്ചേരി ആണു മെയിന്‍ ഐറ്റം. അതും ക്ലാസ്സിക്കലും ഹിന്ദുസ്താനിയും പാശ്ചാത്യവും റോപ്പും എല്ലാം ഞങ്ങളുടെ കണ്ഠകഠോരങ്ങളില്‍ നിന്നും ശുദ്ദസംഗീതമായി ദിവസവും ഒഴുകിയിരുന്നു.. വ്യത്യസ്ത രാഗങ്ങളിലും ഈണത്തിലും ഞങ്ങള്‍ പാടുന്ന സമൂഹ ഗാനങ്ങള്‍ ബസിനകത്തും പുറത്തും ഒരുപോലെ പ്രശസ്തവും ആയിരുന്നു. ഇടയ്കെങ്കിലും സംഗീത കോളേജിലെ വിദ്യാര്‍ത്ഥികളും ഞങ്ങളുടെ വിലയും നിലയും കളയാതെ സൂക്ഷിച്ചു പോന്നു. തിങ്കള്‍ മുതല്‍ വെള്ളി വരുന്ന തുടരുന്ന ഗാനമേളക്കു ഒരു മുടക്കവും ഉണ്ടായിരുന്നില്ല. 45 മിനിറ്റ്‌ യാത്രയില്‍ മിനിമം 10 പാട്ട്‌ എങ്കിലും ഞങ്ങള്‍ പാടിയിരിക്കും. അതും മലയാളം,തമിഴ്‌,ഹിന്ദി ചലച്ചിത്രങ്ങളിലെ പഴയതും പുതിയതുമായ ഗാനങ്ങള്‍. വരികളുടെ അജ്ഞതയോ ഒന്നും ഒരു പ്രശ്നം അല്ലായിരുന്നു. എല്ലാവരും അവര്‍ക്കറിയവുന്ന പോലെ അങ്ങു പാടും. ബസ്‌ ജീവനക്കാരോ യാത്രക്കാരോ ഒന്നും ഇതിനെ ഒരിക്കല്‍ പൊലും എതിര്‍ത്തിരുന്നില്ല...

ഞങ്ങളുടെ ഏറ്റവും ഹിറ്റ്‌ ഗാനം ഇതായിരുന്നു.

" ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ,

ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ,

രാഗം നീയല്ലേ,താളം നീയല്ലേ

എന്നാത്മ സംഗീത ശില്‍പം നീയല്ലേ"

ഈ അനശ്വര ഗാനം ഏറ്റവും ഹിറ്റ്‌ ആകാനുള്ള കാരണം ഇതിലെ ഓരോ വരികളും കഴിയുമ്പോള്‍ എല്ലാവരും കോറസായിട്ട്‌ "ഓഹോയ്‌" എന്നു വിളിക്കും.. പൊതുവെ ഈ പുതിയ സംഗീതം എല്ലാപേരെയും ആകര്‍ഷിച്ചിരുന്നു.... ഇങ്ങനെ ഞങ്ങളുടെ ഗാനമേള ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയും പുതിയ സംഗീത ശൈലിയിലൂടെയും പ്രശസ്തിയിലേക്കു എത്തുകയും ചെയ്തു......

ഒരുദിവസം. പതിവുപോലെ ബസ്‌, സ്റ്റാന്റില്‍ നിന്നും എടുത്തപ്പോള്‍ തന്നെ ഞങ്ങളുടെ ഗാനമേളയും തുടങ്ങി.. മലയാളത്തിലെ ഹിറ്റ്‌ ഗാനങ്ങള്‍ ഒക്കെ കഴിഞ്ഞ്‌ തമിഴിലേക്കു കയറി.ബസ്‌ ഏതാണ്ട്‌ 5 കി.മി. കഴിഞ്ഞ്‌ 'എട്ടാം കല്ല്‌' എന്ന സ്ഥലത്ത്‌ എത്തി. അവിടെ നിന്നും കയറിയ ഒരാള്‍ ഞങ്ങളുടേ അടുത്തേക്കു വന്നു. അയാള്‍ ഞങ്ങള്‍ക്കൊപ്പം പാടിക്കൊണ്ടിരുന്ന ഒരാളോട്‌ ചോദിച്ചു.

"അനിയാ,കഴിഞ്ഞ ദിവസം പാട്ട്‌ പാടിയതാരൊക്കെയാണ്‌"?.. പാട്ട്‌ കേട്ട്‌ ഞങ്ങളെ അഭിനന്ദിക്കാന്‍ വന്നതാകും എന്നു കരുതി അവന്‍ പറഞ്ഞു."ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നല്ലോ".എന്നാല്‍ ആ ഗാനം ഒരിക്കല്‍ കൂടി പാടാമോ? ഹൊ! എനിക്കു വല്ലാത്ത ഉത്സാഹം.. ആദ്യമായാണു ഒരാള്‍ ഞങ്ങളോട്‌ ഒരു പാട്ട്‌ പിന്നെയും കേള്‍ക്കണം എന്ന ആവശ്യവുമയി വരുന്നത്‌.. ഞാന്‍ ചാടി വീണു ചോദിച്ചു.. ഏതു പാട്ടാണ്‌ ചേട്ടാ.. ഇന്നലെ പാടിയതു മതി എന്നു അയാള്‍.. അയാളുടെ സ്വരത്തില്‍ വന്ന മാറ്റം ശ്രദ്ധിച്ചുകൊണ്ടു തന്നെ ഞാന്‍ അല്‍പം കടുപ്പിച്ചു വീണ്ടും ഏത്‌ പാട്ടാണ്‌ എന്ന്‌ ചോദിച്ചു.. അയാള്‍ എന്റെ ഉടുപ്പില്‍ കുത്തി എടുത്തു... നീയൊക്കെ പഠിക്കാനാണോടാ പോണേ അതൊ......... പിന്നെ പറഞ്ഞതൊന്നും ഇവിടെ എഴുതാന്‍ പറ്റിയതല്ലാത്തതുകൊണ്ട്‌ കുറിച്ചിടുന്നില്ല.

ഇതുകണ്ടു എന്റെ സുഹൃത്തുക്കള്‍ അയാളെ കയറി പിടിച്ചെങ്കിലും അയാള്‍ക്കൊപ്പം അവിടെ നിന്നിരുന്ന ആളുകള്‍ ഒക്കെ ചേര്‍ന്ന്‌ അവരെയും പിടിച്ച്‌ അടിച്ചു. അവരെല്ലാവരും ചേര്‍ന്നു ഞങ്ങളെ തലങ്ങും വിലങ്ങനും തല്ലി.. ഞങ്ങളുടെ സംഘത്തിലെ എല്ലാവര്‍ക്കും നല്ലരീതിയില്‍ തന്നെ കിട്ടി. ഇനി മേലാല്‍ ബസിലു പാടരുത്‌ എന്നും അവരു പറയുന്നുണ്ടായിരുന്നു.. ഇതു കണ്ടൂ നിന്ന മറ്റു യാത്രക്കാരും അവരെ സപ്പോര്‍ട്ട്‌ ചെയ്തെ മാറി നിന്നേ ഉള്ളൂ... അപ്പൊ ഞങ്ങള്‍ക്ക്‌ ഒരു കാര്യം വ്യക്തമായി. ഈ യാത്രക്കാരൊക്കെ ഗതികെട്ടാണ്‌ ഞങ്ങളെ സഹിക്കുന്നതെന്നു. എന്നിട്ടും ഞങ്ങള്‍ക്കു മനസിലാകാത്ത ഒന്നുണ്ട്‌.. വെറുതെ പാടുന്നത്‌ ഇങ്ങനെ തല്ലാന്‍ മാത്രം വലിയ കുറ്റം ആയിരുന്നോ ? ഇനി പാടിയാല്‍ തല്ലികൊല്ലും എന്നൊരു താക്കീതും നല്‍കി അവര്‍ അടുത്ത്‌ ഒരു സ്റ്റൊപില്‍ ഇറങ്ങി സ്ഥലം വിട്ടു...

എന്നാല്‍ കഥയുടെ ഫ്ലാഷ്‌ ബാക്ക്‌ വളരെ വൈകിയാണ്‌ ഞങ്ങല്‍ അറിഞ്ഞത്‌.. ആ ദിവസത്തിന്റെ മുന്നിലത്തെ ദിവസം ഒരു സ്റ്റോപ്പില്‍ വച്ചു ഞങ്ങള്‍ പാടി അത്രെ!!

" അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും നമ്മുടെ ആശ തീരും"
അതും ഏതോ ഒരു വിരുതന്‍ ബസ്സ്‌ സ്റ്റോപില്‍ നിന്ന ഒരു പെണ്‍കുട്ടിയെ നോക്കികൊണ്ടെന്ന്‌... കുട്ടി വീട്ടിലെത്തി തന്റെ സഹോദരനോടു പറയുന്നു. അയാള്‍ കൂട്ടുകാരുമൊത്ത്‌ സംഘടിക്കുന്നു .......( പിന്നെ എല്ലാം സ്ക്രീനില്‍).അന്നത്തെ ആ ഇടി..ഹൊ! എത്ര ദിവസം എണ്ണ ഇട്ടു തടവിയ ശേഷമാണ്‌ വേദന മാറിയത്‌ എന്നു എനിക്കു മാത്രമെ അറിയു... എന്നാലും ഏത്‌ പെണ്‍കുട്ടിയെ നോക്കി ഏതു വിരുതനാണു ഇങ്ങനെ ആശ തീര്‍ത്തത്‌ എന്ന്‌ മാത്രം ഇന്നും ആര്‍ക്കും അറിയില്ല...( അറിഞ്ഞിരുന്നെങ്കില്‍ അന്നവനെ പച്ചക്കു ഞങ്ങള്‍ തിന്നുമായിരുന്നു.)

എന്തായാലും സ്പെന്‍സര്‍ ബസിലെ ഗാനമേള അതോടെ അവസാനിച്ചൊന്നുമില്ല..ഒരു ചെറിയ ഇടവേളക്കു ശേഷം പിന്നെയും തുടര്‍ന്നു.. പക്ഷേ ആ സ്റ്റൊപില്‍ എത്തുമ്പോള്‍ ശബ്ദത്തിനു പഴയ ഘനമില്ല, മാധുര്യമില്ല... എന്റെ തൊണ്ട പിന്നെ പാടിയിട്ടേ ഇല്ല എന്നത്‌ ഒരു പരമരഹസ്യം.... വര്‍ഷങ്ങള്‍ക്കു ശേഷം ആ ആഘോഷതിന്റെ നാളുകള്‍ നൊസ്റ്റാള്‍ജിയ ആയി മനസ്സിലെക്കു ഓടിയെത്തിയപ്പോള്‍ ഇവിടെ കുറിക്കാന്‍ തോന്നി.അത്രെ ഉള്ളൂ.....

14 comments:

അരവിന്ദ് :: aravind said...

പറയുന്നതില്‍ വിഷമം തോന്നല്ല്.
ബസ്സില്‍ പാട്ടുപാടുന്നവരില്‍ ഭൂരിഭാഗവും നിരുപദ്രവകാരികളാണെങ്കിലും ഒരു ന്യൂനപക്ഷം തങ്ങളുടെ കൂട്ടത്തിന്റെ പിന്‍ബലം പറ്റി അത് റോഡരികള്‍ നില്‍ക്കുന്ന വനിതകളോട് അസഭ്യം പറയാനും പാടാനുമുള്ള ലൈസന്‍സായി എടുക്കുന്നു. അതിനാല്‍ ബസ്സിലെ പാട്ട് നിര്‍ത്തണ്ടത് തന്നെ.

മദ്ധ്യ തിരുവതാംകൂറിലെ ഒരു ബസ്സിലെ ഒരു ഗാനമേള സംഘത്തിന് അടി കൊടുത്ത ആര്‍.എസ്.എസ് സംഘത്തിലെ ഒരുവന്‍.
ഒപ്പ്. :-)

ബൈ ദ ബൈ കഥ കലക്കി! :-)

Cibu C J (സിബു) said...

സ്ത്രീകളെ ബസ്സില്‍ നിന്ന് ഇറക്കിവിട്ടതിനാണ് ഇത്‌ കിട്ടേണ്ടിയിരുന്നത്‌ എന്നാണെന്റെ പക്ഷം. കഥ നല്ലത്‌ തന്നെ; കോളേജില്‍ പഠിക്കുമ്പോള്‍ മിക്കവരും അങ്ങനെ പലതും ചെയ്യുകയും ചെയ്യും. എന്നാലും തോന്ന്യ്‌വാസം അങ്ങനെയല്ലാതാവുമോ?

ഉമേഷ്::Umesh said...

സംവരണത്തെപ്പറ്റിയുള്ള ഒരു തെറ്റിദ്ധാരണയാണു് ഇതിനു പിന്നില്‍. ബസ്സില്‍ സ്ത്രീകള്‍ക്കു വേണ്ടി സംവരണം ചെയ്തിട്ടില്ലാത്ത ഒരു സീറ്റില്‍ ഒരു സ്ത്രീ ഇരുന്നാല്‍ “ഇതു പുരുഷന്മാരുടെ സീറ്റ് ആണു്, എഴുനേല്‍ക്കണം” എന്നു പറയുന്നവരെ കണ്ടിട്ടുണ്ടു്. ബസ്സില്‍ പുരുഷന്മാരുടെ സീറ്റ് എന്നൊന്നില്ല. വികലാംഗരല്ലാത്തവരുടെ സീറ്റ് ഇല്ലാത്തതു പോലെ.

സംവരണം കൊടുക്കുന്നതു് അവശതയനുഭവിക്കുന്നവര്‍ എന്നു് അധികാരികള്‍ക്കു തോന്നുന്നവര്‍ക്കു കൊടുക്കുന്ന ആനുകൂല്യമാണു്. അല്ലാതെ ആദിവാസിയെ മലമുകളിലെ കാട്ടില്‍ തളച്ചിടുന്നതുപോലെയുള്ള പ്രവൃത്തിയല്ല.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി പറയാന്‍ സിബു പറഞ്ഞതിനേക്കാള്‍ നല്ല്ല വാക്കില്ല - തോന്നിയവാസം.

Anonymous said...

ഹഹഹ...അപ്പൊ തല്ലുകിട്ടിയോ? അപ്പോ നല്ല ഗുണ്ടന്‍ ചേട്ടന്മാരൊക്കെ ഉണ്ടെങ്കില്‍ ഞങ്ങടെ കാര്യം രക്ഷ. പാട്ടു പാടിയേനൊക്കെ ചേട്ടന്മാരെ വിട്ട് തല്ലിക്കണമെങ്കില്‍...എന്തോരം ടൈം ഞാന്‍ വേസ്റ്റ് ചെയ്തു.

ഇനിയും എഴുതൂ കേട്ടൊ.

Unknown said...

ആരു കേട്ടാലും ശുദ്ദ പോകൃത്തരം എന്നു പറയുമെങ്കിലും കോളേജ്‌ ജീവിതത്തില്‍ ഇങ്ങനെ എന്തെല്ലാം ചെയ്തിരിക്കുന്നു... അന്ന് അതൊക്കെ തികച്ചും ശരിയായിരുന്നു.... എന്താ പറയ്‌ക ആ പ്രായതിന്റെ വികൃതികള്‍.....അല്ലേ..

Unknown said...

സുഹൃത്തേ,

നല്ല പോസ്റ്റ്. വായിച്ചപ്പോള്‍ ഭയങ്കര ‘നോ സ്റ്റാള്‍ ജിയ‘. ഞാന്‍ ചെയ്ത കോളേജ് സാഹസങ്ങള്‍ എഴുതണമെന്നുണ്ട്. പക്ഷേ സംഭവങ്ങള്‍ നടന്നിട്ട് അധികം കാലമാകാത്തതിനാല്‍ ‘ക്ലാസിഫൈഡ്’ ആക്കി വെച്ചിരിക്കുകയാണ്. എന്നെങ്കിലും പുറത്തിറങ്ങും.

Sreejith K. said...

കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാവരുടേയും മുന്നില്‍ തിളങ്ങാനും ഒന്നാളാവാനും മിക്കവരും കൂട്ട് പിടിക്കുന്ന ഒന്ന്‍ തന്നെ പാട്ട്. കോളേജ് ബസ്സില്‍ പാടുന്നത് മനസ്സിലാക്കാം. K.S.R.T.C ബസ്സില്‍ കിടന്ന് അലമ്പ് കാണിച്ചതിന് നാട്ടുകാര്‍ കൈ വച്ചതില്‍ ഒരത്ഭുതവുമില്ല.

കഥ നന്നായി. അടി ആര്‍ക്കിട്ടു കൊള്ളുന്നതാണെങ്കിലും വായിക്കാനും കാണാനും നല്ല രസമാണ്. ;)

Unknown said...

ശ്രീജീ,
അടി ആര്‍ക്കിട്ടു കൊള്ളുന്നതാണെങ്കിലും വായിക്കാനും കാണാനും നല്ല രസമാണ്.

അവനവന് കൊള്ളുമ്പോള്‍ തീരെ രസമില്ലാത്ത പരിപാടിയാ... അനുഭവം ഗുരു. :(

ദിവാസ്വപ്നം said...

സുഹൃത്തേ...

വളരെ വളരെ നന്നായിട്ടുണ്ട് ; എഴുത്ത് മാത്രമല്ല, അടി കിട്ടിയതും. വെറുതേ പാടിയതിന് അടി കിട്ടിയതല്ലല്ലോ...

ബസിലെ വെകിളികളെ കൈകാര്യം ചെയ്യുന്നതില്‍ മാസ്റ്റേഴ്സ് എടുത്ത സംക്രാന്തിക്കാരില്‍ ഒരുവന്‍... സംശയമുണ്ടെങ്കില്‍ സംക്രാന്തിയെപ്പറ്റി ഒന്ന് അന്വേഷിച്ചോളൂ...ട്ടോ...

ഏതായാലും, ഇത് വേറേ... എഴുതുന്ന കാര്യം വേറേ... ഡീമോട്ടിവേറ്റ് ചെയ്തു എന്നൊന്നും കരുതേണ്ടാ... എഴുത്ത് നിര്‍ത്തുകയും വേണ്ടാ.

Anonymous said...

ഇതേ ബസില്‍ തന്നെ കുറചുകാലം സഞ്ചരിച്ചയാളാണുഞാന്‍.
ഹാ ഓര്‍മ്മകള്‍ .നന്ദി ആ നല്ലകാലത്തേക്ക് എന്നെ വീണ്ടും തിരികെ കൊണ്ടു പോയതിന്.
പിന്നെ ഇതൊക്കെ തമാശയായിട്ടെ എനിക്കു തോന്നിയിട്ടുള്ളൂ. ആ പ്രായത്തില്‍ മാത്രമേ ഇതൊക്കെ

ചെയ്യാനും പറ്റൂ.സദാചാരക്കമ്മിറ്റികള്‍ എന്തു പറഞ്ഞാലും .
ഇപ്പോള്‍ ആ ബസിന്‍ റെ അവസ്ഥയെന്താണെന്നു അറിയാമോ .അതിലും അപ്പുറമാണു കേട്ടോ

Rare Rose said...

ഈ ബസ് യാത്ര കൊള്ളാരുന്നുട്ടോ....ശരിക്കും ചിരിപ്പിച്ചു.......:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു വര്‍ഷം കഴിഞ്ഞെങ്കിലും വന്നു വായിച്ചു.. ഈ ബസ്സ് കവടിയാര്‍ വഴിയാണേല്‍ കണ്ടു കാണണമല്ലോ?

വേങ്കവിള സ്കൂളിനടുത്ത് ഒരു രാകേഷിനെ അറിയാമോ??

qw_er_ty

Unknown said...

ബാല്യാവസ്ഥയില്‍ തന്നെ നിഷ്ക്രിയമായ് എന്റെ ഈ ബ്ലോഗില്‍ പിന്നെയും വായനക്കാര്‍ ഉണ്ടായിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം...

ആ ബസ് ഇപ്പൊ ഇല്ല എന്നാണ് ഈയിടെ ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്...

രാകേഷിനെ അറിയാമല്ലോ... എന്തേ?

കുസുമം ആര്‍ പുന്നപ്ര said...

ഞാന്‍ എല്ലാം വായിക്കാന്‍വരുന്നുണ്ടു.
ഫോട്ടോയൊക്കെ കണ്ടു.
പുതിയത് എഴുതുന്നില്ലേ